കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. മോന്‍സന്‍ മാവുങ്കലാണ് ഒന്നാം പ്രതി. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാം പ്രതി മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ്. കെ സുധാകരനുമായി വളരെ അടുത്തയാളാണ് എബിൻ എബ്രഹാം.
രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിഞ്ഞിട്ടും കെ സുധാകരന്‍ ഇത് മറച്ചുവെച്ചു. മോണ്‍സന്‍റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ സത്യമാണെന്ന പ്രചാരണത്തിന് കൂട്ടുനിന്നു തുടങ്ങിയവയാണ് സുധാകരനെതിരെ ചുമത്തിയ കുറ്റങ്ങള്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ഉള്‍പ്പെടുത്തി 420, 120 ബി പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരാതിക്കാരിൽ ഒരാൾ മോന്‍സന് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് 25 ലക്ഷം രൂപ കൈമാറുമ്പോള്‍ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും, അതിൽ 10 ലക്ഷം രൂപ സുധാകരന്‍ കൈപറ്റിയെന്നും ഡ്രൈവറുടെ മൊഴിയുണ്ട്. ഇതും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ വിമർശനവുമായി പ്രതിപക്ഷന നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഭരണപക്ഷവും പോലീസും പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.