ഡല്‍ഹി: കോടതികളുടെ പരിപാടികളിൽ പൂജയും വിളക്ക് കൊളുത്തലും പോലുള്ള മതപരമായ ചടങ്ങുകള്‍ പാടില്ലെന്ന് സുപ്രീം കോടതി ജഡ്ജായ ജസ്റ്റിസ് അഭയ് എസ് ഓക. മതപരമായ ചടങ്ങുകള്‍ക്ക് പകരം ഇന്ത്യന്‍ ഭരണഘടനയെ ആദരിച്ചുകൊണ്ട് കോടതി പരിപാടികൾ ആരംഭിക്കണമെന്ന് ജസ്റ്റിസ് അഭയ് പറഞ്ഞു. പൂനെയില്‍ പുതുതായി നിര്‍മ്മിക്കുന്ന കോടതി കെട്ടിടത്തിന്റെ ഭൂമിപൂജാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അംബേദ്കര്‍ നമുക്ക് നല്‍കിയ ഭരണഘടന ഈ വര്‍ഷം നവംബര്‍ 26-ന് 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, ജനാധിപത്യം എന്നീ സുപ്രധാനമായ രണ്ട് വാക്കുകളുണ്ട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ കാതല്‍ ഭരണഘടനയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കോടതികളില്‍ പൂജയും അര്‍ച്ചനയും പോലുള്ള കാര്യങ്ങള്‍ പാടെ ഒഴിവാക്കണം. പകരം ഭരണഘടനയുടെ ആമുഖം വണങ്ങി വേണം പരിപാടികള്‍ ആരംഭിക്കാന്‍. 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഭരണഘടനയുടെ അന്തസ് നിലനിര്‍ത്താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്ത് തുടങ്ങണം'-' ജസ്റ്റിസ് അഭയ് എസ് ഓക പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് കാണുന്ന കോടതി സംവിധാനം കൊണ്ടു വന്നത് ബ്രിട്ടീഷുകാരാണെങ്കിലും അതെല്ലാം നിലനിര്‍ത്തുന്നത് നമ്മുടെ ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ കര്‍ണാടക ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് കോടതിയിലെ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായി അതിന് സാധിച്ചില്ലെന്നും അഭയ് എസ് ഓക കൂട്ടിച്ചേർത്തു.