ലേ: ലഡാക്കില്‍ സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തം. വിവിധ സംഘടനകളും കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച ലഡാക്കില്‍ ബന്ദ് ആചരിച്ചു. ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ നിരാഹാര സമരത്തിന് ആഹ്വാനവുമായി സാമൂഹികപ്രവർത്തകയായ സോനം വാങ്ചുക് രംഗത്തെത്തി.
ലഡാക്കിന് സമ്പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുക, ഗോത്ര പദവി നൽകുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉള്‍പ്പെടുത്തുക, തദ്ദേശവാസികൾക്ക് തൊഴില്‍ സംവരണം, പി എസ് സി കൊണ്ടുവന്നു സുരക്ഷിത തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, ലേ, കാര്‍ഗില്‍ ജില്ലകള്‍ക്ക് പാർലമെന്ററി സീറ്റുകൾ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലഡാക്കിലെ വിവിധ മത, സാമൂഹിക, ഗോത്ര, വിദ്യാഭ്യാസ സംഘടനകളുടെ പ്രതിനിധികള്‍ അഭ്യന്തരമന്ത്രി അമിത് ഷായുമായും ലഡാക്കിലെ പ്രശ്ന പരിഹാരത്തിനായി രൂപീകരിച്ച ഉപസമിതിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചയില്‍ പൂര്‍ണ്ണ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ നടപ്പാക്കുന്നതില്‍ പ്രയാസമുണ്ടെന്ന് അമിത് ഷാ പറഞ്ഞതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
തുടര്‍ന്ന്, മാഗ്സസെ അവാർഡ് ജേതാവായ സോനം വാങ്ചുക് നിരാഹാര സമരം ആരംഭിച്ചു. 'സ്വാതന്ത്ര്യ സമര കാലത്ത് മഹാത്മാഗാന്ധി നടത്തിയതുപോലെ 21 ദിവസം നീണ്ടു നില്‍കുന്ന നിരാഹാര സമരം നടത്താന്‍ പോവുകയാണ്. കേന്ദ്രം ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ ഞാന്‍ മരണം വരെ നിരാഹാരസമരം തുടരും. ഇതെല്ലാം ലോകത്തോട് വിളിച്ച് പറയാന്‍ ആയിരക്കണക്കിന് പ്രദേശവാസികളും നാടോടികളും ചേർന്ന് ചൈന അതിർത്തിയിലേക്ക് മാർച്ച് ചെയ്യും'-സോനം വാങ്ചുക് പറഞ്ഞു.
ഇന്ന് പരിസ്ഥിതി ലോല പ്രദേശമായ ലഡാക്കില്‍ ആര്‍ക്കും എവിടെ വേണമെങ്കിലും ഖനനം ചെയ്യാമെന്നും അനാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഹിമാചൽ, സിക്കിം എന്നിവിടങ്ങളിലെ പോലെ ഹിമാലയൻ മേഖലകളിലും ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.