കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും മലയാള സിനിമയെയും വിമർശിച്ച തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന് മറുപടിയുമായി ചിത്രത്തിന്‍റെ സംവിധായകൻ ചിദംബരത്തിന്റെ പിതാവ് സതീഷ് പൊതുവാൾ. 'ഈ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്. ആറാം തമ്പുരാൻ്റെ പരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരാരുമില്ല. ഈ സിനിമ ആർഎസ്എസ് കേഡറായ ജയമോഹനനെ പ്രകോപിപ്പിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നാണ് സതീഷ് പൊതുവാൾ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണക്കാര്‍ക്കിടയിലെ ആത്മബന്ധവും, ചങ്ങാത്തവുമാണ് ചിത്രത്തിന്‍റെ പ്രമേയം. തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് ചില്ലറ പറ്റുന്ന ജയമോഹന്റെ വിഡ്ഢിത്തങ്ങളെ തമിഴർക്കും മലയാളികൾക്കും മനസിലാകുമെന്നും സതീഷ് കുറിച്ചു.
ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രേക്ഷകര്‍ ഒരു പോലെ സ്വീകരിച്ചിരിക്കുകയാണ്. മറ്റു പല ചിത്രങ്ങളെ പോലെയും ലഹരി ഉപയോഗത്തെ കാണിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സിസെന്നും, 'മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’(മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്നുമായിരുന്നു ജയമോഹന്‍ തന്‍റെ ബ്ലോഗിലൂടെ പറഞ്ഞത്. ഇത്തരം സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജയമോഹൻ പറഞ്ഞിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന യഥാര്‍ത്ഥ മലയാളികളെയാണ് ചിത്രം കാണിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കാനും ഛര്‍ദ്ദിക്കാനും അതിക്രമിച്ച് കയറാനും വീഴാനുമല്ലാത മറ്റൊന്നും മലയാളികൾക്ക് അറിയില്ല. ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം ഭാഗങ്ങളില്‍ ഇത്തരം ആളുകളെ താന്‍ കണ്ടിട്ടുണ്ട്. ഈ കാട്ടിക്കൂട്ടലുകളെല്ലാം വളരെ അഭിമാനത്തോടെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നും ജയമോഹന്‍ അഭിപ്രായപ്പെട്ടു. ഇയാളക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.