ഡല്‍ഹി: കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച നേതൃത്വം നല്‍കുന്ന 'കിസാൻ മസ്ദൂർ മഹാപഞ്ചായത്ത്' ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഡൽഹി രാംലീല മൈതാനിയിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് മാര്‍ച്ച്. പഞ്ചാബിന്റെ നാനാഭാഗങ്ങളില്‍ നിന്നും അയ്യായിരത്തിലധികം പേര്‍ മഹാപഞ്ചായത്തിൽ പങ്കെടുക്കും. വനിതാ, തൊഴിലാളി, യുവജന സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും.
കര്‍ഷകരുടെ ട്രാക്ടർ, ട്രോളികൾ എന്നിവ മൈതാനിയ്ക്ക് സമീപം അനുവദിക്കില്ലെന്ന വ്യവസ്ഥയോടെയാണ് ഡല്‍ഹി പോലീസ് പരിപാടിയ്ക്ക് അനുമതി നല്‍കിയത്. മാത്രമല്ല കര്‍ഷക പ്രതിഷേധം ഗതാഗത കുരുക്കിന് ഇടയാക്കാമെന്നും പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി. 800ല്‍ പരം ബസുകളിലും ട്രക്കുകളിലും ട്രെയിനുകളിലുമായാണ് കര്‍ഷകര്‍ ഡൽഹിയിലേക്കെത്തിയത്. കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹിയിലേക്ക് എത്താതിരിക്കാനും ഡല്‍ഹി അതിര്‍ത്തികളില്‍ കനത്ത സുരക്ഷ ഉറപ്പു വരുത്താനും കേന്ദ്രം അർദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്ന നിയമം കൊണ്ട് വരുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ഫെബ്രുവരി 22 ന് ചണ്ഡീഗഡിൽ വെച്ച് നടന്ന യോഗത്തിലാണ് 'മഹാപഞ്ചായത്ത്' ആഹ്വാനം ചെയ്തത്. തുടര്‍ന്ന് സംയുക്ത കിസാൻ മോർച്ചയ്ക്ക് ഡൽഹി പോലീസിൽ നിന്നും മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ചില ഉപാധികളോടെയാണ് പരിപാടി നടത്താന്‍ പോലീസില്‍ നിന്ന് അനുമതി ലഭിച്ചത്. ഉച്ചയ്ക്ക് 2:30ന് പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ സ്ഥലം ഒഴിയണം, ക്രമസമാധാനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും എന്നീ നിബന്ധനകളോടെയാണ് പോലീസ് പ്രതിഷേധത്തിന് അനുമതി നൽകിയത്.