തൃശൂര്‍: കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടം കളിക്കാൻ യോഗ്യനല്ലെന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ. കറുപ്പാണ് തന്റെ അഴകെന്നും തന്റെ കുലത്തിന്റെ ചോരയാണ് തന്നെ കലാകാരനാക്കിയതെന്നും ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സത്യഭാമ തന്നെ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത്തരം വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്ത രംഗത്ത് പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും രാമകൃഷ്ണൻ മറ്റൊരു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഒരു സ്വകാര്യ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഞാന്‍ ഏതോ സ്ഥാപനത്തില്‍ പഠിച്ചു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ 4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും അതിന് ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടത്തില്‍ ഒന്നാം റാങ്കോടെ പാസായി. കൂടാതെ കേരള കലാമണ്ഡലത്തില്‍ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആവുകയും, അവിടെ നിന്ന് Phd എടുക്കുകയും ചെയ്തു. Ugc യുടെ നെറ്റ് പരീക്ഷയും പാസായതാണ്. മാത്രമല്ല ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തതാണ്. ഇപ്പോള്‍ 15 വര്‍ഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചറായി ജോലി ചെയ്യുകയാണ്. ഞാന്‍ കലാമണ്ഡലത്തില്‍ നിന്ന് Phd എടുത്തതില്‍ ഇവര്‍ക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഇങ്ങനെയുള്ളവര്‍ കാരണം പട്ടികജാതി കലാകാരക്ക് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യണം'- ആര്‍എൽവി രാമകൃഷ്ണൻ കുറിച്ചു.
താന്‍ ഒരുപാട് അധിക്ഷേപങ്ങളെ അതിജീവിച്ചാണ് മുന്നോട്ട് വന്നെതെന്നും കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന കാലം തൊട്ട് നിറത്തിന്‍റെയും ജാതിയുടെയും പേരില്‍ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കറുത്ത നിറമുള്ളവര്‍ അതിനനുസരിച്ചുള്ള ജോലി ചെയ്യണമെന്നുമായിരുന്നു സത്യഭാമയുടെ പ്രതികരണം.
ആര്‍എൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നുണ്ടെങ്കില്‍ സൗന്ദര്യമുള്ളവരായിരിക്കണമെന്നും ആര്‍എൽവി രാമകൃഷ്ണനെ കണ്ടാന്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നുമായിരുന്നു സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞത്. സത്യഭാമയുടെ ഈ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.