പാലന്‍പൂര്‍: 1996-ല്‍ ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി. ബനസ്‌കന്ദ ജില്ലയിലെ പാലന്‍പൂര്‍ ടൗണ്‍ സെഷന്‍സ് കോടതിയാണ് സഞ്ജീവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ ഇന്ന് വിധിക്കും. 1996-ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ദ എസ്പിയായിരുന്നപ്പോള്‍ രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ സുമേന്ദര്‍ സിംഗ് രാജപുരോഹിതിനെ മയക്കുമരുന്നു കേസില്‍ പെടുത്തിയെന്നാണ് കേസ്.
പാലന്‍പൂരില്‍ അഭിഭാഷകന്‍ താമസിച്ച മുറിയില്‍ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018-ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അതിനിടെ സഞ്ജീവ് ഭട്ടിനെ കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിക്കെതിരെ തെളിവ് നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് സര്‍ക്കാരിന്റെ നോട്ടപ്പുളളിയായത്. അതോടെ അദ്ദേഹത്തിനെതിരായ കേസുകള്‍ സജീവമായി. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് മയക്കുമരുന്ന് പിടികൂടിയ കേസില്‍ അന്വേഷണം ആരംഭിച്ചത്. സഞ്ജീവ് ഭട്ടിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, നാര്‍ക്കോട്ടിക് വകുപ്പുകള്‍ തുടങ്ങിയ ചുമത്തി. പ്രതിക്ക് പരമാവധി ശിക്ഷയായ 20 വര്‍ഷം തടവ് വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.