കോഴിക്കോട്: മാഹിയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്ത് കോഴിക്കോട് കസബ പോലീസ്. മാഹി സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്. എന്‍ഡിഎ സ്ഥാനാര്‍ഥി എംടി രമേശിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നു എന്ന പിസി ജോര്‍ജിന്‍റെ പ്രസ്താവനയാണ് വിവാദമായത്.
"കോഴിക്കോട്-കണ്ണൂര്‍ മയ്യഴി റോഡ് കഴിഞ്ഞ 14 വര്‍ഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ സ്ഥലമായിരുന്നു അവിടം. എന്നാല്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ വന്ന് റോഡുകളെല്ലാം സുന്ദരമായി" എന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്. പ്രസംഗം വിവാദമായതോടെ പി സി മാപ്പ് പറഞ്ഞു. തന്‍റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്നും, മാഹി ദേശിയ പാത വികസനത്തോടെ കൂടുതല്‍ സുന്ദരമായി എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ശത്രുത വളർത്തുന്നതിനെതിരെയുള്ള 153 എ, 67 ഐടി ആക്ട്, 125 ആർപി ആക്ട് എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. നേരത്തെ പിസിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്‍റെ പരാതിയില്‍ സംസ്ഥാന വനിത കമീഷൻ കേസെടുത്തിരുന്നു.