പത്തനംതിട്ട: പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് ജില്ല വരണാധികാരിയുടെ താക്കീത്. ഇനി മുതൽ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ നിർദേശം. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടികാണിച്ച് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തോമസ് ഐസക്കിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയെടുത്തത്.
സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലും കുടുംബശ്രീയുടെ പരിപാടികളിലും തുടര്‍ച്ചയായി പങ്കെടുക്കുന്നു. സർക്കാർ സംവിധാനമായ കെ-ഡിസ്‌ക് വഴി തൊഴിൽ വാഗ്ദാനം ചെയ്യുന്നു എന്നിവയാണ് യുഡിഎഫ് ഉയര്‍ത്തി കാട്ടുന്ന പരാതികള്‍. പരാതിയില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ച് വരണാധികാരി നോട്ടീസ് അയച്ചിരുന്നു, തുടർന്ന് തോമസ് ഐസക് വിശദീകരണം നൽകുകയും ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം. കുടുംബശ്രീയുമായി നല്ല അടുപ്പമുണ്ടെന്നും അവരുടെ പരിപാടി നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് പ്രതീക്ഷയുള്ള തൊഴിൽ ദാന പദ്ധതിയെ താറടിക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും ജനകീയ പരിപാടികൾ അവരെ വല്ലാതെ അലട്ടുന്നുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.