തിരുവനന്തപുരം: രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്ന് സംശയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ ഭരണത്തില്‍ ഇന്ന് രാജ്യത്തെ ജനങ്ങള്‍ ഭയന്നാണ് ജീവിക്കുന്നതെന്നും ലോക രാജ്യങ്ങള്‍ നമ്മളോട് നിങ്ങള്‍ നടപ്പാക്കുന്നത് ജനാധിപത്യം തന്നെ ആണോ എന്ന് ചോദിക്കുന്ന അവസ്ഥയാണിപ്പോഴെന്നും മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിൻകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തെ ഒരു വിഭാഗം ജനത ഇന്ന് ഭയന്നാണ് ജീവിക്കുന്നത്. തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്നവര്‍ ഇനി ഇവിടെ തുടരാനാകുമോ എന്ന് ചിന്തിക്കുകയാണ്. എന്നും മതനിരപേക്ഷത ഉയര്‍ത്തി കാട്ടിയവരാണ് നമ്മള്‍. എന്നാല്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ വിമര്‍ശിക്കുകയാണ്. ബിജെപി സർക്കാർ ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യക്ക് ദുഷ്കീർത്തി ഉണ്ടാക്കിയിരിക്കുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കാന്‍ നോക്കുകയാണ്. അതിന് മുന്നില്‍ ജനങ്ങള്‍ നിസംഗരായി നില്‍ക്കരുത്.'-മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ എന്തായാലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കേരള ജനത ബിജെപിയെ നേരത്തെ തന്നെ മാറ്റി നിര്‍ത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. 'രാജ്യത്തെ ഒരുമയും ഐക്യവും ഇല്ലാതാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഇപ്പോള്‍ രാജ്യത്തെ പൊതു വികാരം. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഐക്യം രൂപപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥ കഴിഞ്ഞ് 1977-ലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട അതേ തിരിച്ചടിയാണ് ഇത്തവണ ബിജെപി നേരിടുക' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.