കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടാന്‍ കഴിയുമെന്ന ബിജെപിയുടെ അവകാശ വാദത്തെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചുരുങ്ങിയത് 200 സീറ്റെങ്കിലും നേടാന്‍ കഴിയുമോ എന്നാണ് മമതയുടെ പരിഹാസം. ഞായറാഴ്ച കൃഷ്ണനഗറിൽ വെച്ച് നടന്ന മഹുവ മൊയ്ത്രയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.
"400ല്‍ അധികം സീറ്റ് നേടുമെന്നാണ് ബിജെപി പറയുന്നത്. 200 സീറ്റെങ്കിലും നേടാന്‍ അവരെ വെല്ലുവിളിക്കുകയാണ്. 2021-ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 200-ല്‍ അധികം സീറ്റില്‍ ജയിക്കുമെന്നായിരുന്നു ബിജെപിയുടെ വാദം. എന്നാല്‍ 77-ന് അപ്പുറത്തേക്ക് പോകാനായില്ല'- മമത പറഞ്ഞു".
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കേന്ദ്ര ഭരണകൂടത്തിന്‍റെ കുതന്ത്രമാണ് സിഎഎയും എന്‍ആര്‍സിയും. നിയമപരമായി ഇന്ത്യന്‍ പൗരത്വമുള്ളവരെ വിദേശികളാക്കാനുള്ള നീക്കമാണിത്. പശ്ചിമ ബംഗാളിൽ സിഎഎയും എന്‍ആര്‍സിയും നടപ്പാക്കാന്‍ അനുവദിക്കില്ല. ഒരു വ്യക്തി സിഎഎയ്ക്ക് അപേക്ഷിക്കുന്നതോടെ വിദേശിയായി മാറും. ഈ കെണിയില്‍ വീണു പോകരുത്. സിഎഎയ്ക്ക് അപേക്ഷിക്കരുതെന്ന് അഭ്യർഥിക്കുകയാണ്' മമത പറഞ്ഞു.
ബംഗാളിൽ ഇന്ത്യാ സഖ്യമില്ലെന്നും സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മമതാ ബാനർജി ആരോപിച്ചു. ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തിയ മഹുവയെ അപകീർത്തിപ്പെടുത്തുകയും ലോക്‌സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തെന്നും അവർ കൂട്ടിച്ചേർത്തു. തലയ്ക്ക് മുറിവേറ്റ് വിശ്രമത്തിലായിരുന്ന മമത ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.