ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് കോടതിയുടെ നടപടി. തിഹാര്‍ ജയിലിലേക്കാണ് കെജ്‌രിവാളിനെ മാറ്റുക. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് ഉത്തരവ്.
മാര്‍ച്ച് 21-ന് രാത്രിയാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. 28-ന് പ്രാഥമിക കസ്റ്റഡി അവസാനിച്ചു. എന്നാല്‍ ഇഡിയുടെ ആവശ്യപ്രകാരം ഏപ്രില്‍ ഒന്ന് വരെ കസ്റ്റഡി കാലാവധി കോടതി നീട്ടികൊടുക്കുകയായിരുന്നു. അതേസമയം, കെജ്‌രിവാൾ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഇഡി കോടതിയില്‍ പറഞ്ഞു. അദ്ദേഹം മൊബൈൽ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പാസ്സ്‌വേര്‍ഡ് നല്‍കിയില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉൾപ്പെടെ പ്രതിപക്ഷത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ കഴിഞ്ഞ ദിവസം ഡല്‍ഹി രാം ലീല മൈതാനിയില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മഹാറാലി സംഘടിപ്പിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കൾക്കൊപ്പം കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളും മഹാറാലിയിൽ പങ്കെടുത്തു. കെജ്രിവാളിന് നീതി വേണമെന്നും അദ്ദേഹം ഒരു സിംഹമാണ്, അതുകൊണ്ട് തന്നെ അധിക നാള്‍ ജയിലിലടയ്ക്കാന്‍ കഴിയില്ലെന്നും സുനിത കെജ്‌രിവാള്‍ പറഞ്ഞു. ഇന്ത്യ മുന്നണിയിലെ എല്ലാ പാര്‍ട്ടികളും കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.