ഡല്‍ഹി: ആദായനികുതി വകുപ്പ് നോട്ടീസിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയില്‍ അനുകൂല നിലപാട്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നികുതി കുടിശ്ശിക ഈടാക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
3500 കോടി രൂപയുടെ കുടിശ്ശികയിൽ ഉടന്‍ തന്നെ നടപടി ഉണ്ടാകില്ലെന്നാണ് ആദായനികുതി വകുപ്പിന്‍റെ ഉറപ്പ്. തുടര്‍ന്ന് സുപ്രീം കോടതി ഇത് അംഗീകരിച്ച് കേസ് ജൂലൈയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചിരുന്നു. 2020 മുതല്‍ 2022 വരെയുള്ള പിഴയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൃത്യമായ രേഖകള്‍ ഇല്ലാതെയാണ് ആദായനികുതി വകുപ്പ് ഇത്തരത്തിലുള്ള നോട്ടീസ് അയക്കുന്നതെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസിനെ കൂടാതെ സിപിഐ, സിപിഎം, ടിഎംസി എന്നീ പാര്‍ട്ടികള്‍ക്കും ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചിരുന്നു.