ഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. ആം ആദ്മി സർക്കാരിനെ വീഴ്ത്താൻ ബിജെപി അട്ടിമറി ശ്രമം നടത്തുകയാണെന്ന് അതിഷി ആരോപിച്ചു. ബിജെപിയിൽ ചേരാനായി തന്റെ അടുത്ത സുഹൃത്ത് വഴി സമ്മർദ്ദം ചെലുത്തുകയാണെന്നും ബിജെപിയില്‍ ചേർന്നില്ലെങ്കില്‍ ഈ മാസത്തിനുള്ളില്‍ തന്നെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിഷി ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
'ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് എഎപിയിലെ നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാനാണ് നീക്കം. എന്നെയും സൗരഭ് ഭരദ്വാജിനെയും രാഘവ് ഛദ്ദയെയും ദുർഗേഷ് പഥകിനെയും അറസ്റ്റ് ചെയ്യുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ബിജെപിയില്‍ നിന്ന് എന്ത് തന്നെ സമ്മര്‍ദ്ദമുണ്ടായാലും എഎപി പിളരില്ല, എത്ര ഭീഷണിപ്പെടുത്തിയാലും ബിജെപിയില്‍ ചേരില്ല'- അതിഷി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതാദ്യമായല്ല ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. എഎപി എംഎല്‍എമാരെ വിലക്കെടുക്കാന്‍ ഇതിന് മുന്‍പ് ബിജെപി ശ്രമിച്ചതായി ഋതുരാജ് ഝാ വെളിപ്പെടുത്തിയിരുന്നു. 10 എഎപി എംഎല്‍എമാരെ കൊണ്ടുവന്നാല്‍ ഓരോരുത്തര്‍ക്കും 25 കോടി രൂപ വീതം നല്‍കാമെന്ന് ബിജെപിയുടെ ഓഫറുണ്ടായിരുന്നു എന്നാണ് ഋതുരാജ് ഝാ പറഞ്ഞത്.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിനെ ചോദ്യം ചെയ്തപ്പോള്‍ അതിഷിക്കും സൗരഭ് ഭരദ്വാജിനും കേസില്‍ ബന്ധമുള്ളതായി അദ്ദേഹം പറഞ്ഞതായി ഇഡി കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.100 കോടിയുടെ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട വിജയ് നായരുമായി കൂടുതല്‍ ബന്ധം അതിഷിക്കും സൗരഭ് ഭരദ്വാജിമാണെന്നാണ് കെജ്‌രിവാളിന്റെ മൊഴി എന്നാണ് ഇഡി കോടതിയിൽ പറഞ്ഞത്.