മുൻ ഡിജിപി സെൻകുമാറിന്റെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്തത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സെൻകുമാറിന്റെ പരാതിയിൽ മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്ത നടപടി പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് നടപടി അസാധാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേസെടുത്തതിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ഡിജിപിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെൻകുമാർ പൊലീസിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കാട്ടാക്കടയിൽ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് വീഴ്ച സംബന്ധിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടിയെ കുറിച്ച് നെടുമങ്ങാട് ഡിവൈഎസ്പി അന്വേഷിക്കും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് വീഴ്ച ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന് ഗുരതര വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു