ഡല്‍ഹി: എന്‍സിഇആര്‍ടി പന്ത്രണ്ടാം ക്ലാസ്സ് പാഠപുസ്തകങ്ങളില്‍ നിന്ന് ബാബറി മസ്‌ജിദും ചരിത്രവും ഒഴിവാക്കി. പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് അഴിച്ചുപണി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്‍സിഇആര്‍ടിയുടെ പുതിയ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരിഷ്കരണങ്ങള്‍. പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി.
പാഠഭാഗങ്ങളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടാകരുതെന്നാണ് സമിതിയുടെ വാദം. കലാപങ്ങള്‍ ഒഴിവാക്കി അതിന് പകരം രാമക്ഷേത്ര നിര്‍മ്മാണവും തുടര്‍ന്നുള്ള സംഭവങ്ങളും ഉള്‍പ്പെടുത്തും. 2019-ലെ സുപ്രീം കോടതി വിധി മുതല്‍ രാമജന്മഭൂമി പ്രസ്ഥാനമാകുന്നത് വരെ ചേര്‍ക്കും. മസ്ജിദ് തകര്‍ത്തു എന്നതിന് പകരം രാമക്ഷേത്രം നിര്‍മ്മിച്ചു എന്നാക്കും. കൂടാതെ സോഷ്യോളജിയില്‍ നിന്ന് നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ട്, ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലെ പോളവാരം അണക്കെട്ട് എന്നീ ഭാഗങ്ങളും ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഞ്ച് പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാറ്റം വരുത്തുന്നത്. അതില്‍ ഒന്നാണ് അയോധ്യ മൂവ്മെന്റ്. 1989-ലെ പരാജയത്തിന് ശേഷമുള്ള കോണ്‍ഗ്രസ് പതനം, 1990 ലെ മണ്ഡല്‍ കമ്മീഷന്‍, 1991തൊട്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍, 1991ലെ രാജീവ് ഗാന്ധി വധം എന്നിവയാണ് മറ്റ് നാല് സംഭവങ്ങള്‍. 2024-25 അധ്യായന വര്‍ഷത്തെ പാഠ്യപദ്ധതിയില്‍ ഈ മാറ്റങ്ങള്‍ നടപ്പാക്കും. 30,000 സ്കൂളുകളിൽ പുസ്തകങ്ങള്‍ വിതരണം ചെയ്യും. പുതിയ പാഠ്യ പദ്ധതി വ്യാഴാഴ്ച മുതല്‍ എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.