തിരുവനന്തപുരം: ഇനിയും 8000 രൂപ ക്ഷേമപെൻഷൻ കൊടുക്കാനുള്ളപ്പോള്‍ വെറും 3200 രൂപ കൊടുത്ത് പിണറായി സർക്കാർ അത് വല്യ കാര്യമായി കൊണ്ടാടുകയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. സംസ്ഥാനത്ത് പെന്‍ഷന്‍ കൊടുക്കാന്‍ വഴി മുട്ടി നില്‍ക്കുമ്പോള്‍ സര്‍ക്കാരിന്‍റേയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ഭാടത്തിന് യാതൊരു കുറവും ഇല്ലെന്നും ക്ഷേമപെന്‍ഷന്‍ കുടിശിക മുഴുവനായി നല്കാതെ സാധാരണക്കാരുടെ വിഷുവും ഈസ്റ്ററും റംസാനും സര്‍ക്കാര്‍ കണ്ണീരിലാക്കിയെന്നും എംഎം ഹസന്‍ പറഞ്ഞു.
'പെന്‍ഷന്‍ തുകയിലെ കേന്ദ്രവിഹിതം നരേന്ദ്ര മോദി സര്‍ക്കാരും കൃത്യ സമയത്ത് നല്‍കുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് സര്‍ക്കാര്‍ 3,200 രൂപ നല്‍കുന്നത്. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ്. ചിലപ്പോള്‍ ഇനി അടുത്ത ഗഡു കിട്ടണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പാകേണ്ടി വരും. എന്തായാലും ലോക്സഭ തെരഞ്ഞെടുപ്പിലൂടെ പെന്‍ഷന്‍ നിഷേധിക്കപ്പെട്ട 62 ലക്ഷം പേര്‍ മോദിയുടെയും പിണറായിയുടെയും അഹന്തയ്ക്ക് അന്ത്യം കുറിക്കും '- എം എം ഹസ്സന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇലക്ട്രല്‍ ബോണ്ടിലൂടെയും സഹകരണ ബാങ്ക് തട്ടിപ്പുകളിലൂടെയും കോടിക്കണക്കിന് പണമാണ് ബിജെപിയും സിപിഎമ്മും സമ്പാദിച്ചതെന്നും സര്‍ക്കാര്‍ പണം നല്‍കാത്തതുകൊണ്ട് സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിൽ ആവശ്യ സാധനങ്ങൾ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ഇത്രയും ദുരിതത്തിലാക്കിയ ഉത്സവനാളുകള്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷന്‍റെ രണ്ട് ഗഡുക്കൾ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യാനാണ് തീരുമാനം. പതിവ് പോലെ ബാങ്ക് അക്കൗണ്ട് വഴിയും സഹകരണ സംഘങ്ങൾ വഴിയും ആയിരിക്കും പെന്‍ഷന്‍ വിതരണം ചെയ്യുക.