കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബ് ഉണ്ടാക്കിയത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ ആറ്, ഏഴ് പ്രതികളായ സായൂജ്, അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കേസിലെ 12 പ്രതികളും സിപിഎം പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബോംബുണ്ടാക്കിയത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തില്‍ ഭീതി പടര്‍ത്താനും വേണ്ടിയാണെന്ന് പ്രതികളായ സായൂജ്, അമല്‍ബാബു എന്നിവര്‍ വ്യക്തമാക്കി. കേസിലെ മറ്റ് പ്രതികളായ സിജാല്‍, അക്ഷയ് എന്നിവരുടെ പങ്കും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
സ്ഫോടനത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും രണ്ട് പ്രാദേശിക സംഘങ്ങൾ തമ്മിലുള്ള തര്‍ക്കമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാദം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പാര്‍ട്ടിയ്ക്ക് വലിയൊരു വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ഫോടനം നടക്കുമ്പോള്‍ ദൃക്സാക്ഷികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളും കുറ്റസമ്മത മൊഴിയും മാത്രമാണ് പോലീസിന്‍റെ മുന്നിലുള്ളത്. പ്രതികളായ അമല്‍, സായൂജ് എന്നിവര്‍ സംഭവ സ്ഥലത്ത് അന്ന് ഉണ്ടായിരുന്നു. മറ്റ് പ്രതികള്‍ സ്ഫോടന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ഇവര്‍ക്ക് അറിയാമായിരുന്നു. സംഭവ ശേഷം പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇവര്‍ മുന്‍കയ്യെയെടുത്തതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോടിൽ ബോംബ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.