കോട്ടയം: കേരളത്തിലെ മതേതര വിശ്വാസികള്‍ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പെന്‍ഷന്‍ ഒരിക്കലും പിണറായിയുടെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും വി ഡി സതീശൻ പറഞ്ഞു . ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി വിജയന്‍ കേരളത്തെപറ്റി ഒന്നും മിണ്ടാത്തത് തീര്‍ത്തും വിസ്മയകരമാണെന്നും കഴിഞ്ഞ എട്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങളെ കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും സതീശന്‍ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം.
"എട്ട് വര്‍ഷമായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന പിണറായി വിജയനെ ഭരണഘടന ഓര്‍മ്മിപ്പിക്കേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് സ്റ്റേറ്റിന്‍റെ കടമയാണ്. അല്ലാതെ ഒരിക്കലും ഔദാര്യമല്ല" വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എല്‍ഡിഎഫ് സര്‍ക്കാരിനോട് സംസ്ഥാനത്ത് ഇപ്പോൾ ഭരണ വിരുദ്ധ വികാരമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കിപ്പോള്‍ വോട്ട് ചോദിച്ച് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ഒരു കോടിയിലധികം ആളുകള്‍ക്കാണ് എട്ട് മാസത്തെ പെന്‍ഷന്‍ കുടിശിക കിട്ടാനുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലാണെങ്കില്‍ ആവശ്യത്തിന് മരുന്നുകളില്ല. കാരുണ്യ കാര്‍ഡ് ആശുപത്രികളില്‍ സ്വീകരിക്കുന്നില്ല.സപ്ലൈകോയിലെ സാധനങ്ങളുടെ കുറവ്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും നല്‍കാനില്ല. വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ്, ഉച്ചകഞ്ഞി എന്നിങ്ങനെ സര്‍ക്കാര്‍ പദ്ധതികളെല്ലാം മുടങ്ങി. അതുകൊണ്ട് മുഖ്യമന്ത്രിക്ക് കേരളത്തെ കുറിച്ച് ഒന്നും പറയാന്‍ കഴിയാതെ രാഹുല്‍ ഗാന്ധിയെ പറ്റിയും കോണ്‍ഗ്രസിനെ പറ്റിയും മാത്രമാണ് സംസാരിക്കുന്നത് '- സതീശന്‍ കൂട്ടിച്ചേർത്തു.