കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരായ സൈബർ ആക്രമണങ്ങളില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. സ്ഥാനാർഥികളായ സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം വ്യക്തിഹത്യകളും സൈബർ ആക്രമണങ്ങളും അംഗീകരിക്കാനാവില്ലെന്നും ആക്രമണം ഷാഫി പറമ്പിൽ അറിഞ്ഞുകൊണ്ടാണെന്ന എൽഡിഎഫ് വാദം ശുദ്ധ അസംബന്ധമാണെന്നും കെ കെ രമ പറഞ്ഞു. വടകരയില്‍ നടന്ന വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
'സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അശ്ലീല പ്രചാരണങ്ങള്‍ തടയുന്നതില്‍ സംസ്ഥാനത്തെ പോലീസ് പരാജയപ്പെട്ടു. പരാതി നല്‍കി 20 ദിവസം പിന്നിട്ടിട്ടും പോലീസിന്‍റെയും സൈബർ സെല്ലിന്‍റെയും ഭാഗത്ത് നിന്ന് കൃത്യമായ നടപടികളില്ല. ഞാനടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരകളാണ്. അധികാരികള്‍ക്ക് നല്‍കിയ പരാതികൾ കെട്ടിക്കിടക്കുകയല്ലാതെ ഒന്നില്‍ പോലും വസ്തുതാപരമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടാന്‍ ആരും തയാറായിട്ടില്ല'- കെ കെ രമ പറഞ്ഞു. ശൈലജയുടെ പേരിൽ പ്രചരിക്കുന്ന വീഡിയോ താൻ കണ്ടിട്ടില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും കെ കെ രമ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലാണ് ഇതിനു പിന്നിലെന്ന ആരോപണം അസംബന്ധമാണെന്നും അത് യഥാർത്ഥ പ്രശ്നം വഴി തിരിച്ചു വിടാനുള്ള നീക്കമാണെന്നും രമ പറഞ്ഞു. എല്‍ഡിഎഫിനെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും സൈബർ ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും കെ കെ രമ കൂട്ടിച്ചേർത്തു.