മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന സര്‍വേകളിൽ പലതും പെയ്ഡ് ന്യൂസ് സ്വഭാവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഏജൻസികളെ വച്ച് ഒട്ടും സുതാര്യതയില്ലാതെ തട്ടിക്കൂട്ടിയ കണക്കുകൾ വെച്ചാണ് ചിലർ സർവെ എന്ന പേരിൽ തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചില ഏജന്‍സികളെ കൊണ്ട് തട്ടികൂട്ടിയ കണക്കുകള്‍ വെച്ചാണ് സര്‍വേ ഫലമെന്ന പേരില്‍ പുറത്തു വിടുന്നത്. ഇത് പെയ്ഡ് ന്യൂസ് ആണെന്ന് പൊതുജനത്തിന് സംശയമുണ്ട്. ഇതിനു മുന്‍പും ഇത്തരത്തിലുള്ള തെറ്റായ സര്‍വേകള്‍ വന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ച കെ കെ ശൈലജ മട്ടന്നൂരില്‍ തോല്‍ക്കുമെന്ന് വരെ സര്‍വേഫലം വന്നിരുന്നു. അങ്ങനെ തോല്‍വി പ്രവചിച്ച പലരും ഇന്ന് മന്ത്രിമാരാണ്. ബിജെപിയെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ താല്പര്യമില്ല. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരു അവസാനമില്ല. അത് ഇപ്പോള്‍ കേരളത്തിലും തുടങ്ങിട്ടുണ്ട്.'- പിണറായി വിജയന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ കെ ശൈലജക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'വടകരയില്‍ നടക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. ഇതിനെതിരെ അതതു രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ രംഗത്ത് വരണം. ഇത്തരം ആളുകളെ തള്ളി പറയാന്‍ കോൺഗ്രസ് നേതൃത്വത്തിന് എന്താണ് മടി ?. രാജ്യത്തെ വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്താന്‍ യുഡിഎഫിന് കഴിയുന്നില്ല. സ്വന്തം പാര്‍ട്ടിയുടെയും മുസ്‍ലിം ലീഗിന്റെയും പതാക ഉയര്‍ത്താന്‍ കഴിയാതെ ബിജെപിയെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. അതിശക്തമായ എല്‍ഡിഎഫ് തരംഗം അലയടിച്ചു ഉയരുകയാണ് '- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.