തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനു കാരണം മോദി ഭയമാണെന്ന് കെ സി വേണുഗോപാൽ. മോദിയോടുള്ള സ്നേഹം കൊണ്ടാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണെന്നും ഈ വിഷയത്തില്‍ യെച്ചൂരിയുടെ നിലപാട് കൂടി അറിയാന്‍ താത്പര്യമുണ്ടെന്നും കെ സി വ്യക്തമാക്കി. പിണറായിയുടെ ഭാഷ ഇപ്പോള്‍ സംഘപരിവാറിന്റെ ഭാഷയിലേക്ക് മാറിയെന്നും അദ്ദേഹം ആരോപിച്ചു.
'സാധാരണ ഒരു മുന്നണിയില്‍ കാണിക്കേണ്ട മര്യാദകളെല്ലാം കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ഇപ്പോള്‍ ബിജെപിയെക്കാളും മോദിയെക്കാളും രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നതും കടന്നാക്രമിക്കുന്നതും പിണറായി വിജയനാണ്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഗാന്ധി ഉദ്ദേശിച്ചത്. മറിച്ച് ഒരു രാഷ്ട്രീയ ചോദ്യമായിരുന്നു അദ്ദേഹം ചോദിച്ചത്.'- കെ സി വേണുഗോപാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'മാസപ്പടി വിഷയം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ. ആരെയും അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസിനില്ല. സിഎംആർഎൽ-കരുവന്നൂർ കേസില്‍ നിയമപരമായ അറസ്റ്റ് സ്വാഗതം ചെയ്യും. എന്നാല്‍ രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാല്‍ തന്നെ അത് സഹതാപ തരംഗം സൃഷ്ടിക്കാനായിരിക്കും'- കെസി കൂട്ടിച്ചേര്‍ത്തു.