ഡെന്മാര്‍ക്ക്: 1979-ല്‍ നടന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ കൊലപാതകത്തിന്റെ സൂത്രധാരൻ താനാണെന്ന് മുന്‍ ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി കമാന്‍ഡര്‍ മൈക്കല്‍ ഹെയ്‌സ്. മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ കൊലപാതകത്തിന് ശിക്ഷ അനുഭവിച്ച തോമസ് മക്മനല്ല കൊലയ്ക്ക് പിന്നിലെന്നും താനാണ് അതിന്റെ സൂത്രധാരനെന്നുമാണ് മൈക്കല്‍ ഹെയ്‌സ് പറയുന്നത്. സംഭവം ഡെയ്ലി മെയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
"മൗണ്ട് ബാറ്റനെ ലക്ഷ്യം വെച്ച സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ഞാനാണ്. അവന്‍ എന്‍റെ രാജ്യത്ത് വന്ന് ആളുകളെ കൊന്നൊടുക്കി. അതിന് തിരിച്ചടിച്ചതാണ്. വടക്കന്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിന്റെ ഭാഗമാകുന്നത് സംബന്ധിച്ച വിഷയത്തിലാണ് റിപ്പബ്ലിക്കന്‍ ആര്‍മി മൗണ്ട് ബാറ്റനെ കൊന്നത്. മക്മന്‍ പദ്ധതിയുടെ ഭാഗം മാത്രമായിരുന്നു" മൈക്കല്‍ ഹെയ്‌സ് പറഞ്ഞു.
എലിസബത്ത് രാജ്ഞിയുടെ അടുത്ത ബന്ധുവും ഇന്ത്യയുടെ അവസാന വൈസ്രോയിയുമായിരുന്നു മൗണ്ട് ബാറ്റണ്‍. കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട തോമസ് മക്മന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം 1998-ല്‍ ജയില്‍ മോചിതനായിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഏഴുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി 1979-ല്‍ പോലീസ് കേസ് ഫയല്‍ അവസാനിപ്പിച്ചിരുന്നില്ലെന്ന് വാഷിഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സ്വകാര്യ ബോട്ട് യാത്രക്കിടെ ബോംബ് പൊട്ടിത്തെറിച്ചായിരുന്നു മൗണ്ട് ബാറ്റന്‍റെ മരണം.