161 ഇന്ത്യൻ പൗരന്മാരെ അമേരിക്ക ഈ ആഴ്ച നാടുകടത്തും. ഇവരിൽ ഭൂരിഭാഗവും മെക്സിക്കോയുമായുള്ള തെക്കൻ അതിർത്തിവഴി അമേരിക്കയിലേക്ക് പ്രവേശിച്ചവരാണ്. ഒരു പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് അവരെ പഞ്ചാബിലെ അമൃത്സറില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. അതില്‍ 76 പേർ ഹരിയാനയിൽ നിന്നും, 56 പേർ പഞ്ചാബിൽ നിന്നും ഉള്ളവരാണ്. ഗുജറാത്തിൽ നിന്ന് 12, ഉത്തർപ്രദേശിൽ നിന്ന് 5, മഹാരാഷ്ട്രയിൽ നിന്ന് 4, കേരളം, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേര്‍ വീതം, ആന്ധ്രാപ്രദേശിൽ നിന്നും ഗോവയിൽ നിന്നും ഓരോരുത്തരുമാണ് ഇന്ത്യയില്‍ എത്തുക.
നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (നാപ്പ) എക്സിക്യൂട്ടീവ് ഡയറക്ടർ സത്നം സിംഗ് ചഹാൽ പറയുന്നതനുസരിച്ച്, യുഎസിലുടനീളം 95 ജയിലുകളിൽ കഴിയുന്ന 1,739 ഇന്ത്യക്കാരിൽപെട്ടവരാണ് ഇവര്‍. അനധികൃതമായി അമേരിക്കയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അവരെ അറസ്റ്റു ചെയ്തത്. ഒരു ഐസിഇ റിപ്പോർട്ട് അനുസരിച്ച്, 2018 ൽ 611 ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയിട്ടുണ്ട്. ഇത് രണ്ടര ഇരട്ടി ഉയർന്ന് 2019 ൽ 1,616 ആയി. ഇപ്പോള്‍ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്ന 161 പേരിൽ മൂന്ന് പേർ സ്ത്രീകളാണെന്ന് നാപ്പ പറഞ്ഞു.