നായനാര്‍ ഒരു രക്ഷിതാവിനെപ്പോലെ നയിച്ചു, പതറാതെ നിലകൊള്ളാന്‍ പഠിപ്പിച്ചു - പിണറായി

"സഖാവ് നായനാര്‍ ഒരു രക്ഷിതാവിനെപ്പോലെ തന്നെ നയിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ നേരിടാനും ആക്രമണങ്ങളെ സധൈര്യം നേരിടാനും നായനാര്‍ സ്വന്തം ജീവിതം കൊണ്ടുപഠിപ്പിച്ചു. നായനാരോളം കേരളം നെഞ്ചേറ്റിയ ഒരു നേതാവ് ഉണ്ടായിട്ടിട്ടില്ല. അദ്ദേഹത്തെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല"... പിണറായി വിജയന്‍ 

മുന്‍ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന കേരളത്തിന്റെ ജനകീയ നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുന്നു. അദ്ദേഹം ഫേസ് ബുക്കില്‍ പങ്കുവെച്ച അനുസ്മരണക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്. ഇ.കെ നായനാരോളം കേരള ജനത നെഞ്ചിലേറ്റിയ നേതാക്കൾ അധികം ഉണ്ടായിട്ടില്ല. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പതിനാറ് വർഷം തികയുകയാണ്.

ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ് 

സ. നായനാർ. ഒരു പക്ഷേ, രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനർപ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേൽ പ്രസക്തമായ മറ്റൊരു കാലം വേറെയില്ല. കോളറയോടും, വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ  കരുത്തു പകർന്നു നൽകിയ കമ്മ്യൂണിസ്ററ് പാരമ്പര്യമാണ് സഖാവ് നായനാരുടെ ജീവിത പഥത്തിലെ നിറവെളിച്ചം. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയോട് നേർക്ക് നേർ പൊരുതിനിൽക്കാനുള്ള നമ്മുടെ ഊർജവും ആ വെളിച്ചമാണ്.

ചെറുപ്രായത്തിൽ  ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്ന സഖാവിൻ്റെ ജീവിതം ആധുനിക കേരളത്തിൻ്റെ  ചരിത്രത്തിലെ തുടിക്കുന്ന സാന്നിധ്യമാണ്. ജന്മിത്വത്തിന് അന്ത്യം കുറിച്ച ഐതിഹാസിക കർഷക പോരാട്ടങ്ങളിൽ - കയ്യൂരിലും, മൊറാഴയിലും -  സഖാവിന്റെ ജ്വലിക്കുന്ന മുദ്രയുണ്ട്. നാലു വർഷത്തെ ജയിൽ ജീവിതവും, പതിനൊന്നു വർഷം വരെ നീണ്ട ഒളിവു ജീവിതവും ഉൾപ്പെട്ട ത്യാഗോജ്ജ്വലമായ ഒരു സമര കാലഘട്ടം പിന്നിട്ടാണ് നായനാർ എന്ന കമ്മ്യൂണിസ്റ്റ്  ജനകോടികളുടെ ഹൃദയത്തിൽ കുടിയേറിയത്.

ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ മാനുഷിക മൂല്യങ്ങൾ എക്കാലവുംസഖാവ്  ഉയർത്തിപ്പിടിച്ചിരുന്നു. ദരിദ്രരായ മനുഷ്യരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവയ്ക്ക് രാഷ്ടീയ പരിഹാരങ്ങൾ കണ്ടെത്താനും മുന്നിൽ നിന്നു. വേദനയനുഭവിക്കുന്നവരെ  ഹൃദയത്തോട് ചേർത്തു പിടിച്ചു. അവരുടെ ദുഃഖത്തിൽ കരയുകയും സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്തു.  

ഭരണാധികാരി എന്ന നിലയിലും കേരള സമൂഹത്തിൻ്റെ വളർച്ചയിൽ അമൂല്യമായ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ കേരളത്തെ പ്രാപ്തമാക്കിയ മുന്നേറ്റത്തിൻ്റെ അമരത്ത് നായനാർ ഉണ്ടായിരുന്നു.  കർഷകത്തൊഴിലാളി പെൻഷനും മാവേലി സ്‌റ്റോറുകളും തുടങ്ങി ദരിദ്രരായവരുടെ ക്ഷേമത്തിനു വേണ്ടി നിരവധി പദ്ധതികൾ നടപ്പാക്കാൻ അദ്ദേഹം നേതൃത്വം നൽകി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാർക്ക് കേരളത്തിൽ ആരംഭിച്ചത് നായനാരുടെ ഭരണകാലത്താണ്. സമൂഹത്തിലെ നവ ചലനങ്ങളോടുള്ള ഒരു കമ്മ്യൂണിസ്റ്റിന്റെ ക്രിയാത്മകതയും ദീർഘദർശിത്വവും നിറഞ്ഞ സമീപനത്തിന്റെ ദൃഷ്ടാന്തമാണ് നമ്മുടെ ഐടി വികസനത്തിന്റെ അടിത്തറയായി മാറിയ ടെക്‌നോപാർക്ക്.

കേരളത്തിൻ്റെ ഏറ്റവും വലിയ കരുത്താണ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്ന് ഈ കോവിഡ് പ്രതിരോധ നാളുകളിൽ ലോകം തിരിച്ചറിയുന്നു. നമ്മളിന്നു കാണുന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എത്തിക്കുന്നത് നായനാരുടെ ഭരണകാലത്ത് നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണമാണ്. അതാതു പ്രദേശത്തെ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലെല്ലാം അവയ്ക്ക് കൂടുതൽ ഉത്തരവാദിത്വം കൈവന്നു. തദ്ദേശീയമായ പദ്ധതികൾ ആവിഷ്ക്കരിച്ച് ഗ്രാമീണ വികസനം ഊർജ്ജിതപ്പെടുത്താൻ സാധിച്ചു. ഈ നയത്തിൻ്റെ ഭാഗമായി വളർന്നു വന്ന നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരുത്തിലാണ് പ്രളയവും കൊറോണയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ ചെറുത്തു നിൽക്കാനും മറികടക്കാനും നമുക്ക്  കഴിയുന്നത്.

സ. നായനാർ ഒരു രക്ഷിതാവിനെ പോലെ രാഷ്ട്രീയ രംഗത്തു നയിച്ചിട്ടുണ്ട്. വ്യക്തിപരമായ അനുഭവങ്ങൾ ഒട്ടേറെയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ഒട്ടും പതറാതെ നിലകൊള്ളാനും ആക്രമണങ്ങളെ  സധൈര്യം നേരിടാനും സ്വന്തം ജീവിതം കൊണ്ടാണ് സഖാവ് ചുറ്റുമുള്ളവരെ പഠിപ്പിച്ചത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് കോളറ പടർന്നു പിടിക്കുമ്പോൾ കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച സന്നദ്ധ സേനയുടെ മുൻനിരയിൽ നിർഭയം പ്രവർത്തിച്ച നായനാരുടെ ഓർമ്മകൾ ഈ ഘട്ടത്തിൽ നമ്മളിൽ എന്തെന്നില്ലാത്ത ധൈര്യം പകരുകയാണ്. സഖാവ് വെളിച്ചം വിതറിയ വഴികളിലൂടെ നമുക്ക് ഈ ദുർഘടകാലത്തെ കടന്നു മുന്നോട്ടു പോകാം. സഖാവ് നായനാർക്ക് ആദരാഞ്ജലികൾ.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More