കൊവിഡ് വിവര വിശകലനത്തിൽനിന്ന് സ്പ്രിൻക്ലറിനെ ഒഴിവാക്കി. ഡാറ്റാ ശേഖരണവും വിശകലനവും ഇനി സർക്കാരിന് കീഴിലുള്ള സി-ഡിറ്റ് നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. സ്പ്രിംക്ലറുടെ പക്കലുള്ള ഡേറ്റകൾ നശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി സ്പ്രിംക്ലറുമായി ഉള്ളത് സോഫ്റ്റ്‌വെയർ അപ്ഡേഷൻ കരാർ മാത്രമാണ്. സ്പ്രിംക്ലറിന്റെ കയ്യിലുള്ള ഡാറ്റയെല്ലാം സുരക്ഷിതമായി സി-ഡിറ്റിന്റെ സെർവറിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
നേരത്തെ സ്പ്രിംക്ലറുമായുള്ള കരാറിന് ഹൈക്കോടതി കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ചിരുന്നു. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വ്യക്തിവിവരങ്ങള്‍ അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം, സ്പ്രിംക്ലറിന് നല്‍കുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണം എന്നെല്ലാം ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിരുന്നു.
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരങ്ങളുടെ ശേഖരണത്തിനും വിശകലനത്തിനും വിദേശ കമ്പനിയായ സപ്രിംക്ലറിന്റെ സേവനം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. പൗരൻമാരുടെ വിവരങ്ങൾ വൻവിലയ്ക്ക് മറിച്ചുവിൽക്കുകയാണ് സർക്കാർ എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തതാണ്. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും അത്തരം വിവാദങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞു തള്ളിക്കളയുകയാണ് ചെയ്തത്. കമ്പനി ഇതുവരെ ശേഖരിച്ച ഡേറ്റകള്‍ തിരികെ നല്‍കി അനോണിമൈസേഷന് വിധേയമാക്കണം എന്നതടക്കമുള്ള ശക്തമായ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് സർക്കാർ സ്പ്രിംക്ലറിനെ ഒഴിവാക്കിയതായി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.