പാക്കിസ്ഥാനിൽ വിമാനം തകർന്ന് 107 പേർ മരിച്ചു. 99 യാത്രക്കാരും 8 ജീവനക്കാരുമാണ് മരിച്ചത്. പാക്കിസ്ഥാൻ ഇന്റർനാഷ്ണൽ എയർ ലൈനിന്റെ എയർബസ് എ320യാണ് കറാച്ചിയിൽ തകർന്നുവീണത്. വിമനത്തിലുണ്ടായിരുന്ന 107 പേരും മരിച്ചതായി കറാച്ചി മേയർ വസീം അക്തറാണ് വെളിപ്പെടുത്തിയത്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്നു വിമാനം. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസ കേന്ദ്രമായ മോഡൽ കോളനിയിൽ ഉച്ചക്ക് ശേഷമാണ് വിമാനം തകർന്നത്. എഞ്ചിൻ തകരാറായെന്ന് വിമാനം ഇടിച്ചിറക്കുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനം തകർന്നിടത്ത് നിന്ന് പുക ഉയരുന്നതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. പ്രദേശത്തിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുത്തു ജനവാസകേന്ദ്രത്തിലെ വീടുകൾ തകർന്നും വലിയ നാശ നഷ്ടം ഉണ്ടായതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രദേശത്തെ നിരവധി വീടുകൾക്ക് തീ പിടിച്ചിട്ടുണ്ട്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ പാക് പ്രധാനമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ലോക്ഡൗൺ മൂലം നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവീസ് മെയ് 16 നാണ് പുനരാംഭിച്ചത്. 2016-ൽ പാക്കിസ്ഥാൻ എയർലൈൻസിന്റെ വിമാനം തകർന്ന് 40 പേർ മരിച്ചിരുന്നു.