സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂണ്‍ ഒന്നിന് ആരംഭിക്കും. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം ഇറക്കി. റഗുലർ ക്ലാസ് ഉണ്ടാകില്ല. റഗുലർ ക്ലാസ് തുടങ്ങുന്നത് വരെ ഓൺലൈൻ ക്ലാസ് നടത്തും. ക്ലാസുകളിൽ വിദ്യാർത്ഥികൾ പങ്കെടുന്നുണ്ടെന്ന് കോളേജ് അധികൃതർ ഉറപ്പുവരുത്തണം. ഇതിന്റെ ചുമതല പ്രിൻസിപ്പലിനായിരിക്കും. അധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ചുതന്നെ ക്ലാസ് എടുക്കണം. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഹാജർ രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്.
കോളേജുകളിൽ ജൂൺ മാസത്തിൽ ക്ലാസുകൾ തുടങ്ങാൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഉന്നതവിദ്യഭ്യാസ മന്ത്രി കെ.ടി. ജലീൽ വൈസ് ചാൻസിലർമാരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. സർവകലാശാല പരീക്ഷകൾ ജൂണിൽ നടത്താനും ചർച്ചയിൽ തീരുമാനം ആയിരുന്നു. പ്രാദേശിക സ്ഥിതിഗതികൾ കണക്കിലെടുത്ത് പരീക്ഷ തിയ്യതി നിശ്ചയിക്കാമെന്ന് സർക്കാർ സർവകലാശാലകളെ അറിയിച്ചു. ഓരോ പ്രദേശത്തെയും ഹോട്ട്സ്പോട്ടുകളും കൺണ്ടെയിൻമെന്റ് സോണുകളും പരിഗണിച്ചായിരിക്കും പരീക്ഷാ തിയ്യതി തീരുമാനിക്കുക.