സംഘപരിവാർ നേതാവിനെ രണ്ടാം ഭാര്യയും കാമുകനും ചേർന്ന് വെടിവെച്ചു കൊന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭാ പ്രസിഡന്റ് രഞ്ജിത്ത് ബക്ചനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകൻ ദീപേന്ദ്ര, ഡ്രൈവർ സഞ്ജിത്ത് ഗൗതം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി ജിതേന്ദ്ര എന്നയാൾ ഒളിവിലാണ്. വിവാഹ മോചനം ആവശ്യപ്പെട്ട് സ്മൃതി നൽകിയ കേസ് കോടതിയിലുണ്ട്.
സ്മൃതിയെ രഞ്ജിത്ത് മർദ്ദിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് സ്മൃതിയും കാമുകനും ചേർന്ന് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ലക്നൗ കളക്ട്രേറ്റ് ബംഗ്ലാവിന് സമീപമുള്ള വീട്ടിൽ വെച്ച് ഞായറാഴ്ച രാവിലെയാണ് രഞ്ജിത്തിന് വെടിയേറ്റത്. സംഭവത്തിൽ ഇയാളുടെ സഹോദരനും പരുക്കേറ്റു. അക്രമിയെപ്പറ്റി വിവരം നൽകുന്നവർക്ക് ഉത്തർപ്രദേശ് പൊലീസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഹസ്റത്ത്ഗഞ്ച് എസ്.ഐ അടക്കം നാല് പൊലീസുകാരെ ആഭ്യന്തരവകുപ്പ് സസ്പെന്റ് ചെയ്തിരുന്നു. അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ സ്ഥാപകനേതാവണ് നാൽപ്പതുകാരനായ രഞ്ജിത്ത് ബക്ചൻ.