ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വൈസ് ചാൻസിലർ എം. ജഗദേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ പ്രതിപക്ഷ എം.പി. മാർ നിവേദനം നൽകി. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാലിനാണ് എം.പി. മാർ നിവേദനം നൽകിയത്. സർവകലാശാലയിലുണ്ടായ ആക്രമണം ജഗദേഷ് കുമാറിന്റെ അറിവോടുകൂടിയാണെന്ന് നിവേദനത്തിൽ എം. പി. മാർ ആരോപിച്ചു. ജഗദേശ് കുമാർ വിസി പദവിയിൽ തുടരുന്നത് നീതീകരിക്കാനാവാത്തതും രാജ്യത്തിന് അപമാനവുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
അടിയന്തരമായി വിസിയെ പുറത്താക്കാൻ തയ്യാറാവണമെന്നും നിവേദനത്തിൽ എം.പി. മാർ ആവശ്യപ്പെട്ടു. എളമരം കരിം, കെ. കെ. രാഗേഷ്, ബിനോയ് വിശ്വം, ജോസ് കെ. മാണി, ജയ്‌റാം രമേശ്, അഹമ്മദ് പട്ടേൽ, ടി. കെ. രംഗരാജൻ, ഝർണ ദാസ്, വൈകോ തുടങ്ങിയവരാണ് നിവേദനത്തിൽ ഒപ്പിട്ടിട്ടുള്ളത്. കെ.കെ. രഗേഷ്, ബിനോയ് വിശ്വം എന്നിവർ നിവേദനം രമേശ് പൊക്രിയാലിന് കൈമാറി.
അധ്യാപകരും വിദ്യാർഥികളും ആക്രമിക്കപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത സർവകലാശാലാ അധികൃതരുടെ സമീപനം സംശാസ്പദമാണ്. രാജ്യത്തെ സുപ്രധാന സർവകലാശാലയിലുണ്ടായ അതിക്രമം രാജ്യത്തിനും പാർലമെന്റിനും കളങ്കമാണ്. ക്യാമ്പസിലുണ്ടായ കലാപസമാനമായ സാഹചര്യത്തിനെതിരെ അന്താരാഷ്‌ട്രതലത്തിൽ പ്രതികരണമുണ്ടായി. കേന്ദ്രസർക്കാറിന്റെ മൂക്കിനുകീഴിൽനടന്ന ആക്രമണത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണം. രാജ്യത്തിന്റെ അന്താരാഷ്‌ട്രതലത്തിലുള്ള പ്രതിച്ഛായ, ജനാധിപത്യ മൂല്യങ്ങൾ, ഉന്നത വിദ്യാഭ്യാസ സംവിധാനം എന്നിവ ഉയർത്തിപ്പിടിക്കുന്ന സന്ദേശം അക്രമികൾക്കെതിരായ നടപടിയിലൂടെ നൽകാനാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.