ഈറോഡ്: തമിഴ്നാട്ടിലെ ഭവാനി സാഗര്‍ എന്ന ഡാം വരള്‍ച്ചയെ തുടര്‍ന്ന് വറ്റിയതോടെ 750 വര്‍ഷം പഴക്കമുള്ള മാധവപെരുമാള്‍ ക്ഷേത്രം ദൃശ്യമായി. ഡാമിന്റെ മധ്യ ഭാഗത്തായാണ് ക്ഷേത്രം കണ്ടത്. ഇവിടെ 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കോട്ട ഉണ്ടായിരുന്നെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. അന്ന് ഈ കോട്ട 'ഡാനൈക്കൻ കോട്ട' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഈ കോട്ടയിലൂടെ സഞ്ചരിച്ചായിരുന്നു പണ്ട് വയനാട് വഴി കേരളത്തിലെത്തി വ്യാപാരം നടത്തിയത്. അന്ന് വ്യാപാരികള്‍ ഇവിടെ നിന്നും തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ വ്യാപാരം നടത്തിയിരുന്നു. പിന്നീട് ബ്രട്ടീഷുകാര്‍ കോട്ട പിടിച്ചടക്കിയപ്പോള്‍ അവിടെ നിന്ന് കേരളത്തിലേക്ക് വ്യാപാരം നടത്തി.
സ്വാതന്ത്രത്തിന് ശേഷം കൊങ്കു മേഖലയിലേക്ക് ശുദ്ധജലം എത്തിക്കാനായിരുന്നു ഭവാനി സാഗറില്‍ ഡാം നിര്‍മ്മിച്ചത്. ഡാം നിര്‍മ്മിച്ചതോടെ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. ഇതുപോലെ പല പുരാതന ക്ഷേത്രങ്ങളും വെള്ളത്തിനടിയിലുണ്ടാകുമെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. ഡാം നിര്‍മ്മാണത്തെ തുടര്‍ന്ന് പ്രദേശ വാസികള്‍ക്ക് മാറി താമസിക്കേണ്ടി വന്നതോടെ അവര്‍ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹങ്ങളെടുത്ത് മാറ്റി പ്രതിഷ്ഠിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാധവപെരുമാള്‍ ക്ഷേത്രത്തിന്‍റെ ഉയരം 53 അടിയാണ്. ഡാമിന്റെ സംഭരണ ശേഷി 105 അടിയും. നിലവില്‍ ഡാമില്‍ 46 അടി വെള്ളമാണുള്ളത്. 2018ലെ വേനലില്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞപ്പോള്‍ അന്ന് ക്ഷേത്രത്തിന്റെ മേല്‍ക്കൂര മാത്രമായിരുന്നു കണ്ടത്. ലോകത്തിലെ തന്നെ മണ്ണുകൊണ്ടുള്ള വലിയ അണക്കെട്ടുകളിലൊന്നാണ് ഭവാനി സാഗര്‍.