മെഡിക്കൽ ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷന്‍ ഡോ. രാജീവ് ബിൻഡാൽ രാജിവെച്ചു. 65 കാരനായ ബിൻഡാൽ ജനുവരി വരെ സംസ്ഥാന നിയമസഭാ സ്പീക്കറായിരുന്നു. അഞ്ച് ലക്ഷം രൂപ കൈകൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഹിമാചല്‍ ഹെല്‍ത്ത് ഡയറക്ടർ ഡോ. എ കെ ഗുപ്തയെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. കൈകൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശവും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
തൊട്ടുപിറകെ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള രജനി പാട്ടീൽ ആണ് കൈകൂലി ആവശ്യപ്പെടുന്നത് എന്ന ആരോപണവുമായി പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 'ഈ കൊവിഡ് ഭീതിക്കിടയിലും ഇത്തരം അഴിമതി നടക്കുന്നുവെന്ന വാര്‍ത്ത കേട്ട് ലജ്ജകൊണ്ടെന്‍റെ തല കുനിഞ്ഞു പോകുന്നു' എന്നാണ് മുൻ ബിജെപി മുഖ്യമന്ത്രി ശാന്ത കുമാർ പ്രതികരിച്ചത്.
അതേസമയം, കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ബിൻഡാൽ പറഞ്ഞു. തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്ന് തോന്നിയതിനാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശിയ അദ്ധ്യക്ഷന്‍ നദ്ദ രാജി സ്വീകരിച്ചതായി ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.