മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിച്ച കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ചോദ്യം ചെയ്തത്. പരാതിക്കാരനായ ഗിരീഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം നടത്തി രഹസ്യ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തത്. എറണാകുളം റെസ്റ്റ് ഹൗസിൽ ഇബ്രാഹിം കുഞ്ഞിനെ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിന്റെ മകനെ വിജലൻസ് ചോദ്യം ചെയ്തിരുന്നു.
കള്ളപ്പണ കേസ് പിൻവലിക്കാൻ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും ഭീഷണപ്പെടുത്തിയെന്നും ഗിരീഷ് കുമാർ വെളിപ്പെടുത്തിയിരുന്നു. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹി കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഗിരീഷ് പരാതി നൽകിയത്. തന്നെ വീട്ടിൽ വിളിച്ചുവരുത്തിയ ഇബ്രാഹിം കുഞ്ഞ് പരാതിക്ക് പിന്നിൽ ലീഗ് നേതൃത്വമാണെന്ന് പറയാൻ ആവശ്യപ്പെട്ടതായും ഗിരീഷ് ബാബു പറഞ്ഞു. കേസ് പിൻവലിക്കാൻ പറ്റിയില്ലെങ്കിൽ ആരോപണത്തിന് പിന്നിൽ ലീഗ് നേതൃത്വമാണെന്ന് എഴുതി നിൽകാൻ ആവശ്യപ്പെട്ടു. കേസിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസ് ഐജിക്ക് മുമ്പാകെ മൊഴി നൽകാൻ എത്തിയപ്പോഴാണ് ഗിരീഷ് ബാബു ഇക്കാര്യം മാധ്യങ്ങളോട് പറഞ്ഞത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഈ വഷയത്തിൽ എൻഫോഴ്സമെന്റ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.