ഡല്‍ഹി പോലീസിലെ വനിതാ സബ് ഇൻസ്പെക്ടറെ വെടിവെച്ചു കൊന്നശേഷം സഹപ്രവര്‍ത്തകനായ സബ് ഇൻസ്പെക്ടര്‍ സ്വയം വെടിവെച്ചു മരിച്ചു. 26 കാരിയായ പ്രീതി അലാവത്താണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയിലാണ് വെടിയേറ്റത്. വടക്ക് പടിഞ്ഞാറ് ഡൽഹിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപം രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് വെടിയേറ്റത്.
പ്രീതിയുടെ അതേ ബാച്ചുകാരനായ ദിപാൻഷു രതിയാണ് പ്രതി. സോണിപട്ടിലെ മുർതാലിൽ സ്വന്തം കാറില്‍ ദിപാൻഷുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. കാറ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
പത്പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു പ്രീതി.
സംഭവ സ്ഥലത്തു നിന്ന് ഒഴിഞ്ഞ മൂന്നു കാട്രിഡ്ജുകളും കണ്ടെത്തിയിട്ടുണ്ട്. ഹരിയാനയിലെ സോനാപേട്ട് സ്വദേശിയായ പ്രീതി 2018 ലാണ് ഡൽഹി പൊലീസിൽ ചേർന്നത്.