ഉത്ര കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കുമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചുവെന്നാണ് വാര്‍ത്ത. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ ഇന്നലെ നടന്ന തെരച്ചിലിൽ സൂരജിന്‍റെ വീട്ടിൽ പിറകിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. 37 പവൻ സ്വർണ്ണമാണ് കണ്ടെടുത്തത്.
ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. അച്ഛന് എല്ലാം അറിയാമായിരുന്നുവെന്ന് നേരത്തെ സൂരജ് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിതാവായ സുരേന്ദ്രനെ പൊലീസ് വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സ്വര്‍ണം കുഴിച്ചിട്ടതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സൂരജിന്റെ പിതാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നാണ് സൂചന.
ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ സ്വര്‍ണം സൂരജും കുടുംബാംഗങ്ങളും എടുത്തിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ബാങ്ക് ലോക്കറില്‍ എത്രത്തോളം സ്വര്‍ണം ബാക്കിയുണ്ടെന്നത് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.