സംസ്ഥാനത്ത് ഈ മാസം ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍വരും. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുമ്പായി തീരം വിട്ടുപോകണമെന്നും മുന്നറിയിപ്പ് നല്‍കി. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം ദുരിതത്തിലായിരിക്കുന്ന മത്സ്യത്തൊഴിലാളികളെ ഏറെ ആശങ്കയിലാക്കുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. അടുപ്പ് പുകയാത്ത വറുതിക്കാലത്തെ ഭയപ്പെടുകയാണ് ഓരോ തീരദേശ കുടുംബങ്ങളും. ട്രോളിംഗ് നിരോധനത്തോടെ തൊഴില്‍ നഷ്‌ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ട്രോളിംഗ് നിരോധന കാലയളവില്‍ വിഷ മത്സ്യം വിപണനം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ മുതല്‍ കേരള തീരത്ത് കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യന്ത്രവത്കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ട്രോളിംഗ് നിരോധനകാലത്തും മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ അവരും വീട്ടില്‍ ഇരിക്കേണ്ടിവരും.