ചത്തീസ്ഗഡിലെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. അതിലൊരാന 20 മാസം ഗർഭിണിയാണ്. മൂന്നാമത്തെ ആനയുടെ മരണകാരണവും ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചൊവ്വാഴ്ചയാണ് സൂരജ്പൂർ ജില്ലയിലെ വനംവകുപ്പ് അധികൃതർ ഗർഭിണിയായ ആനയുടെ മൃതദേഹം കണ്ടെത്തിയത്.
300 മീറ്റർ അകലെയുള്ള പ്രതപ്പൂർ റേഞ്ചിലാണ് മറ്റൊരു പെൺ ആനയുടെ ജഡംകണ്ടെത്തിയത്. ആനയുടെ പോസ്റ്റ്‌മോർട്ടത്തില്‍ പ്രഥമദൃഷ്ട്യാ മരണകാരണം സ്വാഭാവികമല്ലെന്ന് എപിസിസിഎഫ് അരുൺ പാണ്ഡെ പറഞ്ഞു.
ബൽറാംപൂർ ജില്ലയിലെ ഗോപാൽപൂർ പ്രദേശത്താണ് മൂന്നാമത്തെ ജഡം കണ്ടെത്തിയത്. ഈ ആനയുടെ മരണകാരണവും ഇനിയും വ്യക്തമല്ല. ആനകളുടെ ജഡങ്ങള്‍ ലഭിച്ച പ്രദേശത്തെ സാമ്പിളുകളും വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ വെച്ച പടക്കം കടിച്ച് കേരളത്തില്‍ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.