ഉപഭോക്താക്കളിൽ നിന്ന് അമിത ബില്ല് ഈടാക്കിയിട്ടില്ലെന്ന് കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു. ഉപഭോക്താക്കൾ ഉപയോഗിച്ച വൈദ്യുതിക്ക് അനുസൃതമായി മാത്രമെ ബില്ല് നൽകിയിട്ടുള്ളുവെന്നും ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ലോക്ഡൗണിനെ തുടർന്ന് മീറ്റർ റീഡിംഗ് എടുക്കാൻ വൈകിയതിനാൽ ചില ഉപഭോക്തക്കളുടെ താരിഫ് സ്ലാബ് മാറിയിട്ടുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചു. ലോക്ഡൗൺ കാലത്ത് വൈദ്യുതി ഉപഭോഗം ഏറെ ഉയർന്നിരുന്നെന്നും കെഎസ്ഇബി വ്യക്തമാക്കി. ബിൽ തുകയുടെ 70 ശതമാനം ഉപഭോക്താക്കൾ ഉടൻ അടച്ചാൽ മതിയെന്നും ബാക്കി തുക തുടർന്നുള്ള ബില്ലിനോപ്പം ചേർക്കാമെന്നും ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. വൈദ്യുത ബില്ല് അടക്കാത്തതിന്റെ പേരിൽ ആരുടെയും കണക്ഷനും വിച്ഛേദിക്കില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഉപഭോക്താക്കളിൽ നിന്ന് വൈദ്യുതിക്ക് അധിക തുക വാങ്ങിയെന്ന ഹർജിയിലാണ് ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടിയത്. അശാസ്ത്രീയമായാണ് ബിൽ തയ്യാറാക്കിയതെന്ന് ആരോപിച്ച് മൂവാറ്റുപുഴ സ്വദേശിയായ വിനയനാണ് കോടതിയെ സമീപിച്ചത്. വൈദ്യുതി ബില്ല് കണക്കാക്കുന്ന രീതി സംബന്ധിച്ചും വിശദീകരണം കെഎസ്ഇബിയിൽ നിന്ന് തേടണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായി തയ്യാറാക്കിയതിനാലാണ് ഉപഭോക്താക്കൾക്ക് വൻതുകക്കുള്ള ബില്ല് നൽകേണ്ടിവന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു. 60 ദിവസത്തെ റീഡിംഗ് നടത്തണമെന്ന ചട്ടം കെഎസ്ഇബി ലംഘിച്ചെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.