ഇന്ത്യയുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം നേപ്പാള്‍ ഉപരിസഭയും അംഗീകരിച്ചു. പ്രസിഡന്‍റ് അംഗീകരിക്കുകകൂടി ചെയ്താല്‍ ഭൂപട പരിഷ്ക്കരണത്തിന് നിയമപ്രാബല്യം ലഭിക്കും. ഉപരിസഭയും അധോസഭയും ഐകകണ്‌ഠേന പാസ്സാക്കിയ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതിയായിട്ടാണ് അംഗീകരിക്കപ്പെട്ടത്. അതിർത്തിയിൽ ഇന്ത്യ - ചൈന സംഘർഷം അതീവസങ്കീർണ്ണമായി നിലനിൽക്കുമ്പോഴാണ് നേപ്പാളിന്‍റെ ഈ പ്രകോപനം എന്നതാണ് ശ്രദ്ധേയം.
ഉത്തരാഖണ്ഡിന്‍റ ഭാഗങ്ങളായ കാലാപാനി, ലിപുലേഖ്, ലിപിയദുരെ പ്രദേശങ്ങള്‍ സ്വന്തമാണെന്ന് അവകാശപ്പെട്ടാണ് നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. നേപ്പാളിലെ ഭരണകക്ഷി ഈ മാസം ആദ്യവാരം ഈ ഭൂപടത്തിന് അംഗീകാരം നൽകിയിരുന്നു. പ്രതിപക്ഷകക്ഷിയായ നേപ്പാളി കോൺഗ്രസ് അടക്കം ബില്ലിനെ പിന്തുണച്ചു.
നേപ്പാളിന്റെ രാഷ്ട്രീയവും ഭരണപരവുമായ ഔദ്യോഗിക ഭൂപടമായി ഇന്നുമുതല്‍ പുതിയ ഭൂപടം നിലവില്‍ വന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി പ്രസ്താവനയില്‍ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി തല ചർച്ച വേണമെന്ന നിർദേശത്തിന് ഇന്ത്യ ഇതുവരെയും മറുപടി നൽകിയിട്ടില്ലെന്നാണ് കാഠ്മണ്ഡുവിന്റെ വാദം.