മുംബൈയിൽ ടാജ് ഹോട്ടലുകൾ ബോബുവെച്ച് തകർക്കുമെന്ന് ഭീഷണി. ഇന്നലെ രാത്രിയാണ് ഹോട്ടലിൽ ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയത്. കൊളാബയിലെ ടാജ് മഹൽ പാലസും ബാന്ദ്രയിലെ ടാജ് ലാൻസ് എൻഡും ബോംബുവെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയവർ ലഷ്കർ ഇ ത്വയിബയിൽ നിന്നാണെന്നാണ് അറിയിച്ചത്. നമ്പർ പരിശോധിച്ചതിലൂടെ വിളി വന്നത് കറാച്ചിയിൽ നിന്നാണെന്ന് മുംബൈ പൊലീസ് സ്ഥരീകരിച്ചു. ഇതിനെ തുടർന്ന് രണ്ട് ഹോട്ടലുകളുടെയും സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട ഹോട്ടലുകളും അടച്ചിരിക്കുകയാണ്. ഭീഷണി സന്ദേശത്തെ കുറിച്ച് മഹാരാഷ്ട്ര സൈബർ സെല്ലും അന്വേഷണം ആരംഭിച്ചു.
2008 നവംബർ 26 ന് മുംബൈ ടാജ് പാലസ് ഹോട്ടലിൽ ഉൾപ്പെടെ ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേർ മരിച്ചിരുന്നു. 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 9 ഭീകരരെ സുരക്ഷാ സേന കൊലപ്പെടുത്തി. ലഷ്കർ ഇ ത്വയിബയിലെ 12 ഭീകരരാണ് ടാജ് ഹോട്ടലിൽ ആക്രമണം നടത്തിയത്. മുംബൈയിലെ തന്നെ ഒബറോയ് ട്രൈഡന്റിലും ഭീകരർ ആക്രമണം നടത്തിയിരുന്നു. മുംബൈയിലെ 8 കേന്ദ്രങ്ങളിലാണ് പാകിസ്താനിൽ പരിശീലനം ലഭിച്ച ഭീകരർ ആക്രമണം നടത്തിയത്. നവംബർ 26 ന് രാത്രി 8 ന് കൊളാബയിൽ സ്പീഡ് ബോട്ടിലാണ് ഭീകരർ എത്തിയത്. ഛത്രപതി ശിവജി ടെർമിനസിൽ എത്തിയ ഇസ്മയിൽ ഖാൻ, അജ്മൽ കസബ് എന്നീ ഭീകരരെത്തി ആക്രമണം നടത്തി. രാത്രി 9.30 ഓടെയാണ് ഇവിടെ ആക്രമണം നടന്നത്. റെയിൽവെ പ്ലാറ്റ്ഫോമിൽ എകെ 47 ഉപയോഗിച്ച് നടത്തിയ വെടിവെപ്പിൽ 58 പേർ കൊല്ലപ്പെട്ടു.