തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി റമീസാണ് പിടിയിലായത്. ഇയാള്‍ മുന്‍പും കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായിട്ടുണ്ട്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യുകയാണ്. സ്വർണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് ഇയാളെന്ന് സംശയിക്കപ്പെടുന്നു. ഞായറാഴ്ച പുലർച്ചെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത റമീസിനെ രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ച് ചോദ്യംചെയ്യല്‍ ആരംഭിച്ചു എന്നാണ് അറിയുന്നത്.
തിരുവനന്തപുരത്തെ നയതന്ത്രബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് റമീസിനെ സംബന്ധിച്ച വിവരം ലഭിച്ചത്. സ്വര്‍ണക്കടത്തില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. അഞ്ച് പേര്‍ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്വര്‍ണക്കടത്തും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിനൊപ്പം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കേസിൽ സ്വപ്‌ന സുരേഷും സന്ദീപ് നായരും ഇന്നലെ പിടിയിലായിരുന്നു. ബംഗളൂരുവിൽ വച്ചാണ് ഇരുവരും പിടിയിലാകുന്നത്. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക് കടന്നത്. കസ്റ്റംസിന് ഇന്നലെ തന്നെ ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചിരുന്നു.