ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച സുപ്രീം കോടതി വിധി മാനിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശ പ്രകാരം രൂപീകരിക്കുന്ന തീരുമാനം എടുക്കാമെന്ന് മന്ത്രി പറഞ്ഞു. കേസിലെ കക്ഷികളുടെ വിവിധ വാദഗതികൾ പരിശോധിച്ചാണ് സുപ്രീം വിധി പ്രസ്താവിച്ചത്. വിധി സംസ്ഥാന സർക്കാറിന് തിരിച്ചടിയാണെന്ന് വ്യാഖ്യാനിക്കുന്നവർക്ക് വ്യാഖ്യാനിക്കാം. വിധിയെ കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തിൽ തിരുവിതാംകൂർ രാജവംശത്തിന്റെ അവകാശം അംഗീകരിച്ചാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിന് ആചാരങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി. രാജാവിന്‍റെ മരണം ആചാരപരമായ കുടുംബത്തിന്‍റെ അവകാശം ഇല്ലാതാക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സ൪ക്കാറിൽ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈകോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂ൪ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു 2011 ജനുവരി 31 ലെ കേരള ഹൈക്കോടതിയുടെ വിധി. ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു.
ക്ഷേത്രസ്വത്ത് സ്വകാര്യ സ്വത്താണെന്ന് ഹൈകോതിയിൽ നിലപാടെടുത്തിരുന്ന തിരുവിതാംകൂ൪ രാജകുടുംബം ദേവനവകാശപ്പെട്ട പൊതുസ്വത്താണെന്ന് പിന്നീട് സുപ്രീംകോടതിയിൽ തിരുത്തി. എങ്കിലും ക്ഷേത്രഭരണം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കുടുംബത്തിന്‍റെ വാദം.
ദേവസ്വം ബോര്‍ഡ് മാതൃകയിൽ ഭരണ സംവിധാനം രൂപീകരിക്കാമെന്ന് സംസ്ഥാന സ൪ക്കാറും കോടതിയെ അറിയിച്ചിരുന്നു. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണമെന്ന വിദഗ്ധ സമിതി റിപ്പോർട്ടും കോടതി പരിശോധിച്ചിരുന്നു. 2019 ഏപ്രിൽ 10ന് വാദം കേൾക്കൽ പൂ൪ത്തിയായിരുന്നു.