ബോളിവുഡ് സൂപ്പർതാരം ഐശ്വര്യ റായിയെയും മകൾ ആരാധ്യ ബച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 12ന് ഐശ്വര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബയിലെ നാനാവതി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്തക്കുപിന്നാലെയാണ് ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കൊവിഡ് പോസിറ്റീവ് ആയ വിവരം മാധ്യമങ്ങളോട് പങ്കുവെക്കുന്നത്. അമിതാഭിനെയും അഭിഷേകിനെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഐശ്വര്യയും ആരാധ്യയും ഡോക്ടർമാരുടെ നിർദേശാനുസരണം ഹോം ക്വാറന്റൈനിലായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ വിവരം പങ്കുവെക്കുകയും 10 ദിവസത്തിനിടെ താനുമായി അടുത്തിടപഴകിയവരെല്ലാം വൈദ്യസഹായം ഉറപ്പുവരുത്തണമെന്നും അറിയിച്ചിരുന്നു. തുടർന്ന് അഭിഷേക് ബച്ചനാണ് ട്വിറ്ററിൽ ഐശ്വര്യക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചെന്നറിയിച്ചത്.
ജയ ബച്ചൻ, ശ്വേത ബച്ചൻ അവരുടെ മക്കൾ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയിരുന്നു. കുടുംബത്തിന്റെ ജുഹുവിലുള്ള നാല് ബംഗ്ലാവുകളും നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.