മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടപാടുകളെ കുറിച്ച് കേന്ദ്ര,സംസ്ഥാന സർക്കാർ ഏജൻസികളുടെ സംയുക്ത അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. ബെവ്ക്യു, ഇ മൊബിലിറ്റി, തുടങ്ങിയവയിലെ ഇടപെടലിനെ കുറിച്ച് സിബിഐ എൻഐഎ കസ്റ്റംസ് എന്നിവർ കേരള പൊലീസിന്റെ സഹകരണത്തോടെ അന്വേഷിക്കണമെന്ന ഹർജിയാണ് കോടതി തള്ളിയത്. അഭിഭാഷകനും മാധ്യമ പ്രവർത്തകനുമായ മൈക്കിൾ വർഗീസായിരുന്നു ഹർജിക്കാരൻ. പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ച വിഷയങ്ങളിൽ ശിവശങ്കരന്റെ ഇടപെടലുകൾ സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിലെ പ്രധാനവാദം. സ്വർണ കള്ളക്കടത്ത് കേസ് നിലവിൽ എൻ ഐ എയും കസ്റ്റംസും അന്വേഷിക്കുന്ന സാഹചര്യത്തിൽ കേരള പൊലീസ് ഇടപെടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
അപൂർണമായതിനാൽ ഹർജി വീണ്ടും സമർപ്പിക്കാൻ ഹൈക്കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ഹർജിയെ ആരോപണങ്ങൾക്ക് തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് ആയില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ ഹർജി സമർപ്പിച്ചതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. എൻ ഐഎ യും കസ്റ്റംസും അന്വേഷിക്കുന്ന കേസിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. എയർ ഇന്ത്യയിൽ ജോലി നേടുന്നതിനായി സ്വപ്ന വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്റെ ഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. രണ്ട് പ്രതികളും നിലവിൽ എൻഐഎ യുടെ കസ്റ്റഡിയിലാണ്. ആദ്യം 7 ദിവസവും പിന്നീട് 5 ദിവസവും എൻഐഎക്ക് കസ്റ്റഡി കാലാവധി നീട്ടിനൽകിയിരുന്നു. പ്രതികളെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രതികളുടെ കസ്റ്റഡി കാലാവിധി 24 ന് അവസാനിക്കും. ഇതിന് ശേഷം കസ്റ്റംസിന്റെ കസ്റ്റഡിയിൽ പ്രതികളെ വിടുമെന്നാണ് കരുത്തുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം പ്രതികളുടെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തും.