തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് അന്തിമ കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
50 കിലോ മീറ്റർ വേഗപരിധിയുള്ള റോഡിലൂടെ 100 കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിച്ചു. ബൈക്കിൽ യാത്ര ചെയ്ത കെ.എം ബഷീറിനെ ഇടിച്ചിട്ടു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് താനല്ല വാഹനം ഓടിച്ചതെന്ന് പറഞ്ഞതായും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ശ്രീറാമിന് കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് പോവുകയാണെന്ന് പറഞ്ഞ് കിംസ് ആശുപത്രിയിലേക്ക് പോയി. കിംസ് ആശുപത്രിയില്‍ രക്തം എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോട് താനല്ല വാഹനമോടിച്ചതെന്ന് പറഞ്ഞെന്നും കുറ്റപത്രത്തിലുണ്ട്. ശ്രീറാമിനെതിരെ നരഹത്യ അടക്കമുള്ള കുറ്റകൃത്യങ്ങളും സുഹൃത്ത് വഫ ഫിറോസിനെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് ശ്രീറാം ഓടിച്ച കാറിടിച്ച് സിറാജ് പത്രത്തിലെ മാധ്യമപ്രവർത്തകനായ ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരത്ത് പുലർച്ചെ മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫിസിന് മുന്നിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്‌പെൻഷൻ പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാം , വഫ എന്നിവരോട് ഈമാസം 24ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.