ജീവനക്കാർക്കായി സന്നദ്ധ വിരമിക്കൽ പദ്ധതി കൊണ്ടുവന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ബിപിസിഎൽ. രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയും രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറുമാണ് ബിപിസിഎല്‍. വ്യക്തിപരമായ കാരണങ്ങളാൽ കോർപ്പറേഷനു കീഴില്‍ ജോലിചെയ്യാന്‍ താല്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് സ്വമേധയാ വിരമിക്കാൻ അവസരമൊരുക്കുകയാണ് വിആർഎസിലൂടെ ചെയ്യുന്നതെന്ന് കോർപ്പറേഷൻ ജീവനക്കാർക്ക് നൽകിയ അറിയിപ്പില്‍ പറയുന്നു. ജൂലൈ 23 ന് ആരംഭിച്ച 'ഭാരത് പെട്രോളിയം വോളണ്ടറി റിട്ടയർമെന്റ് സ്കീം - 2020 (ബിപിവിആർഎസ് -2020)' ഓഗസ്റ്റ് 13 ന് അവസാനിക്കും.
സ്വകാര്യ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കാൻ താല്പര്യമില്ലാത്ത ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും എക്സിറ്റ് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതിനാണ് വിആർഎസ് കൊണ്ടുവന്നതെന്ന് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 52.98 ശതമാനം ഓഹരികൾ സർക്കാർ വിൽക്കാൻ തീരുമാനിച്ച ബിപിസിഎല്ലിൽ 20,000ത്തോളം ജീവനക്കാരുണ്ട്. 5 മുതൽ 10 ശതമാനം വരെ ജീവനക്കാർ വിആർഎസ് തിരഞ്ഞെടുത്തേക്കാമെന്ന് അധികൃതർ അറിയിച്ചു. 45 വയസ്സ് പൂർത്തിയാക്കിയ എല്ലാ ജീവനക്കാർക്കും പദ്ധതിക്ക് അർഹതയുണ്ടെന്ന് വിആർഎസ് നോട്ടീസ് പറയുന്നു.