പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമെന്ന് കേന്ദ്ര സർക്കാർ. ഇപ്പോഴത്തെ പാർലമെന്റ് കെട്ടിടത്തിനു സൗകര്യവും സുരക്ഷയും സാങ്കേതികസംവിധാനങ്ങളും കുറവായതിനാൽ പുതിയതു നിർമിച്ചേപറ്റൂവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമർപിച്ചു. വൈദ്യുതി കാര്യക്ഷമത കുറഞ്ഞതും നിലവിലെ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് കെട്ടിടമെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ പരമ്പരാഗതമായ ടെക്‌നോളജികൾ, അറിവ് എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് പുതിയ മന്ദിരം ഇപ്പോഴുള്ളതിന്റെ അടുത്ത് നിർമിക്കണം. 2026 വരെ പാർലമെന്റിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കരുതെന്നാണ് ഭരണഘടനയിലുള്ളത്. എന്നാൽ പുതിയതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരം വലുതായിരിക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022-നുമുമ്പായി പാർലമെന്റ് നിർമിക്കാനാണ് ലക്ഷ്യം. പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.