ഉപയോക്താക്കളുടെ വിവരങ്ങൾ പ്രാദേശികമായി സംഭരിക്കുന്നതിനായി ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാൻ തയ്യാറാണെന്ന് ടിക് ടോക്. ഉപയോക്തൃ സ്വകാര്യതയുടെയും സമഗ്രതയുടെയും ലംഘനത്തെ നിഷേധിച്ചതിനോടൊപ്പം, കമ്പനിയുടെ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിരുന്നുവെന്നും ടിക് ടോക് പറഞ്ഞു.
വിവിധ ആരോപണങ്ങളെത്തുടർന്ന് ജൂൺ 29 ന് സർക്കാർ ടിക്ക് ടോക്കും ഹെലോയും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിലേക്ക് ഐടി മന്ത്രാലയം അയച്ച വിശദമായ ചോദ്യാവലിക്ക് മറുപടിയായാണ് ടിക് ടോക് ഇത്തരത്തിൽ പ്രതികരിച്ചത്. ഡാറ്റ മാനേജുമെന്റ്, അനധികൃത ഡാറ്റ ആക്സസ്, സുരക്ഷാ സംവിധാനങ്ങള്‍, ഡാറ്റ പ്രോസസ്സിംഗ്, ശേഖരണം പോലുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിക്കുന്നതാണ് ചോദ്യാവലി. "ഞങ്ങളുടെ മറുപടി വിശദമായി സർക്കാരിന് സമർപ്പിക്കുകയും അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും വ്യക്തത നൽകുന്നതിനും അവരുമായി പ്രവർത്തിക്കുകയും ചെയ്തുവരികയാണ്. " ടിക് ടോക് വക്താവ് അറിയിച്ചു.
ചൈനീസ് കമ്പനികളുടെ പ്രതികരണം വിലയിരുത്താൻ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. ഇത് ഭാവി നടപടികളെ എളുപ്പമാക്കാൻ സഹായിക്കുമെന്ന് സർക്കാർ പറയുന്നു. മുഖാമുഖ ചർച്ചകൾ ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ അറിയാനുള്ള തീരുമാനങ്ങൾ വരെ ഈ സമിതി ആയിരിക്കും കൈകാര്യം ചെയ്യുക