കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന് കാരണം ലാൻഡിങ് സമയത്തെ അശ്രദ്ധയെന്ന് പൊലീസിന്റെ കണ്ടെത്തൽ. കരിപ്പൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ പ്രഥമ വിവര റിപ്പോർട്ട് മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമർപ്പിച്ചു.
സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ചിരുന്നു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി. സാബുവിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ് രൂപീകരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.
ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിൽപെട്ടവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്.
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.