മുല്ലപ്പെരിയാൽ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയാകാതെ വെള്ളം തുറന്നുവിടില്ലെന്ന് തമിഴ്നാട്. പ്രളയസാധ്യത മുന്നിൽ കണ്ട് അണക്കെട്ട് തുറക്കണമെന്ന് കേരളം തമിഴ്നാടിന് കത്ത് നൽകിയിരുന്നു. ജലനിരപ്പ് 136 അടി കവിഞ്ഞതിനാൽ വൈഗ അണക്കെട്ടിലേക്ക് കൂടുതൽ വെള്ളം തുറന്നുവിടണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 2000 ക്യൂസെക്സ് വെള്ളമാണ് വൈഗ വഴി തമിഴ്നാട് കൊണ്ടു പോകുന്നത്. നിലവിൽ 136.5 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവിലെ സാഹചര്യത്തിൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ തമിഴ്നാടിന്റെ നിലപാട്. 142 അടി വരെ വെള്ളം അണക്കെട്ടിൽ സംഭരിക്കാൻ തമിഴ്നാടിനെ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. 136 അടി കവിഞ്ഞാലും ജലനിരപ്പ് കുറക്കാൻ അടിയന്തര നടപടി വേണ്ടെന്നുമാണ് തമിഴ്നാടിന്റെ തീരുമാനം.
മഴയുടെ തോതും ജലനിരപ്പും പരിഗണിച്ച് തീരുമാനം എടുക്കാമെന്നാണ് തമിഴ്നാട് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ഥിതിഗതികൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തും. മുഖ്യമന്ത്രി പളനി സ്വാമി ചെന്നൈയിൽ എത്തിയാൽ കേരളത്തിന്റെ കത്തിന് മറുപടി നൽകും. നേരത്തെ 2018 ലാണ് തമിഴ്നാട് മുല്ലപ്പെരിയാറിലെ ഷട്ടറുകൾ പൂർണമായു തുറന്നത്